മുനമ്പം മനുഷ്യക്കടത്ത്; ബോട്ടുടമ അനിൽകുമാറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നൽകാൻ കൂട്ടുനിന്നത് അനിൽകുമാർ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. 'ദയാമാതാ' എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന നാലുപേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ ബോട്ടുടമ അനിൽകുമാറിനെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നൽകാൻ കൂട്ടുനിന്നത് അനിൽകുമാർ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികൾ ആണെന്നാണ് പോലീസ് കണ്ടെത്തൽ.
എന്നാൽ, ബോട്ടിനുള്ള പണം നൽകിയത് മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ച തമിഴ്നാട് സ്വദേശികളായ ശ്രീകാന്തനും സെൽവനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷൻ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തതെന്ന് അനിൽകുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കി. ദയാമാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന് നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 2 ലക്ഷം രൂപ ബോട്ട് വാങ്ങാൻ സഹായിച്ചതിന് കമ്മീഷനായി ലഭിച്ചെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.ബോട്ടിനായി ഇന്ധനം നൽകിയ മുനമ്പത്തെ പെട്രോൾ പമ്പ് ഉടമയെയും പോലീസ് ചോദ്യം ചെയ്തു. ഇത്രയും ഇന്ധനം ഒരുമിച്ചു ബോട്ടിനു നൽകിയ വിവരം പോലീസിനെ ഇയാൾ പൊലീസിനെ അറിയിച്ചിരുന്നില്ല.