കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ക്കൊപ്പം കാരാട്ട് ഫൈസലും ഷഹബാസും നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കോടിയേരിയുടെ വിവാദ കാര്‍ യാത്രയോടെ ഇടതുമുന്നണിക്കെതിരെ യുഡിഎഫ് ആയുധമാക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുളള സൗഹൃദം യുഡിഎഫിനും തലവേദന സൃഷ്‌ടിക്കുകയാണ്.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങള്‍ക്കൊപ്പം കാരാട്ട് ഫൈസലും ഷഹബാസും നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ ഷഹബാസും ഏഴാം പ്രതി കാരാട്ട് ഫൈസലും സംയുക്തമായി കൊടുവളളിയില്‍ തുടങ്ങിയ ജ്വല്ലറി സന്ദര്‍ശിക്കാന്‍ മുനവറലി ശിബാഹ് തങ്ങള്‍ എത്തിയപ്പോള്‍ ചിത്രങ്ങളാണ് ഇത്.

ഇപ്പോള്‍ വിദേശത്തുളള മുനവറിലി ശിബാഹ് തങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബ്ദുല്‍ലൈയ്സിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. അതേസമയം, സിപിഎമ്മിനു പറ്റിയ വീഴ്ചയ്‌ക്ക് ഈ ചിത്രങ്ങള്‍ വച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെ ഉത്തരവാദിത്തം ഏല്‍ക്കാനാകുമോയെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ ചോദിച്ചു. അതേസമയം, അബ്ദുള്‍ ലൈസ് ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊടുവളളിയിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതായി ഡിആര്‍ഐക്ക് വിവരം ലഭിച്ചു. എന്നാല്‍ അബ്ദുള്‍ ലെയ്സ് എത്തിയ വിവരം പൊലീസോ ഇന്‍റലിജന്‍സോ അറിഞ്ഞിരുന്നില്ല.