അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസുകാരും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയതോടെയാണ് റിസോര്‍ട്ട് ഉടമ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറി ഇരുന്നത്. ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. 

തിരുവനന്തപുരം: റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാഭീഷണിയെ തുടര്‍ന്ന് വർക്കലയിലെ റിസോർട്ട് പൊളിക്കാനെത്തിയ നഗരസഭ ജീവനക്കാർ പിൻമാറി. റിസോർട്ട് പൊളിക്കുന്നത് സ്റ്റേ ചെയ്ത ഉത്തരവ് ഹാജരാക്കാൻ സമയം വേണമെന്ന് കേര പാർക്ക് ഉടമ രാജീവ് ഫെർണാണ്ടസ് ആവശ്യപ്പെട്ടു. 

ഇതോടെയാണ് താത്കാലികമായി നഗരസഭാ ജീവനക്കാര്‍ നടപടിയില്‍നിന്ന് പിന്മാറിയത്. അഞ്ചു മണിക്കു മുമ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയില്ലെങ്കിൽ നിർമ്മാണം പൊളിക്കുമെന്ന് നഗരസഭ അറിയിച്ചു. 

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസുകാരും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയതോടെയാണ് റിസോര്‍ട്ട് ഉടമ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറി ഇരുന്നത്. ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. 

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കെട്ടിടം പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കെട്ടിടം പൊളിച്ച് മാറ്റാന്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് രാജീവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെട്ടിടം ഇരിക്കുന്നത് തന്‍റെ ഭൂമിയിലെണെന്നും ഇത് കയ്യേറിയതല്ലെന്നുമാണ് രാജീവിന്‍റെ വാദം. ഇത് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രാജിവ് ആവശ്യപ്പെട്ടതോടെയാണ് സമയം അനുവദിച്ചത്.