തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം എംഎല്‍എ.യുമായ എസ് രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. എംഎം മണിയുടെ സഹോദരനും ലംബോധരന്റെ മകനും സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനും അടക്കം 154 കയ്യേറ്റക്കാരുടെ പട്ടിക ഇടുക്കി ജില്ലാ ഭരണകൂടം സര്‍ക്കാരിന് കൈമാറി. മൂന്നാര്‍ ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം നാളെ ചേരാനിരിക്കെയാണ് പാര്‍ട്ടി നേതാക്കളുടെ കയ്യേറ്റവിവരം പുറത്തുവന്നത്.

ഏറെനാളായി തര്‍ക്കം തുടരുന്ന എസ് രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കഴിഞ്ഞദിവസം റവന്യുമന്ത്രി രേഖാമൂലം നിയമസഭയില്‍ നല്‍കിയ മറുപടിയാണ് പുറത്ത് വന്നത്. പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനാണ് നിര്‍ണ്ണായക ഉത്തരം. ക്രൈം ബ്രാഞ്ച് എഡിജിപിയാണ് പട്ടയം വ്യാജമെന്ന് കണ്ടെത്തിയത്.പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ 2011ല്‍ ജില്ലാ കലക്ടറും 2015 ല്‍ ലാന്‍ഡ് റവന്യുകമ്മീഷണറും തള്ളിയതാണെന്നും ഇച ന്ദ്രേശേഖരന്‍ വിശദീകരിച്ചു. പട്ടയം വ്യാജമല്ലെന്ന് രാജേന്ദ്രനും സിപിഎം ആവര്‍ത്തിക്കുമ്പോഴും റവന്യുമന്ത്രിയുടെ സുപ്രധാന മറുപടി. നാളത്തെ സര്‍വ്വകക്ഷിയോഗത്തില്‍ രാജേന്ദ്രന്റെ വ്യാജപട്ടയത്തിന്മേലുള്ള തുടര്‍നടപടിയാണ് ഏറെ ശ്രദ്ധേയമാകുക.

അതേസമയം, മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് രാജേന്ദ്രന്റെ മറുപടി. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് ഇടുക്കി ഭരണകൂടം തയ്യാറാക്കിയ 154 കയ്യേറ്റക്കാരുടെ പട്ടികയില്‍ പ്രമുഖരുണ്ട്. എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലീജീഷ് ലംബോധരന്റെ ചിന്നകനാലില്‍ ഏഴര ഏക്കര്‍ കയ്യേറിയെന്നാണ് കണ്ടെത്തില്‍. പാപ്പാത്തിച്ചോലയില്‍ വിവാദ കുരിശ് സ്ഥാപിച്ച് സ്‌പിരിറ്റ് ഇന്‍ ജീസസ് പ്രിതനിധി ടോം സഖറിയാസിന്റെ കുടുംബാംഗങ്ങള്‍, ടിസന്‍ തച്ചങ്കരി എന്നിവരും പട്ടികയിലുണ്ട്.

സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം, വി.എക്‌സ് ആല്‍ബിനാണ് പട്ടികയിലെ മറ്റൊരു നേതാവ്. ഒഴിപ്പിക്കലില്‍ സിപിഎം-സിപിഐ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം. ഒഴിപ്പിക്കലിന് മുമ്പ് എംഎം മണിയോട് ചര്‍ച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ മുന്‍ നിര്‍ദ്ദേശം സിപിഐ തള്ളിയിരുന്നു.
സമവായത്തിലൂടെയുള്ള ഒഴിപ്പിക്കലെന്ന് പിണറായി ലൈനിനോട് സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.രാഷ്‌ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍ എന്നിവരുടെയും പ്രത്യേകം പ്രത്യേകം യോഗം സര്‍ക്കാര്‍ നാളെ വിളിച്ചിട്ടുണ്ട്.