തൃശൂരിൽ സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഒളിവിലായിരുന്ന മിഥുനെ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ കൈ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ സഹോദരൻ സുജിത് വേണുഗോപാല്‍ മിഥുൻറെ മര്ദ്ദനമേറ്റ് മരിച്ചത്.തുടര്‍ന്ന് ഒളിവില്‍ പോയ മിഥുനുവേണ്ടി പൊലീസ് മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തവെയാണ് ആത്മഹത്യാശ്രമം.ഇരിങ്ങാലക്കുട ഐക്കരപറമ്പിലെ പെണ്‍കുട്ടിയുടെ വീട്ടുവളപ്പിലാണ് മിഥുൻ ആത്മഹത്യക്ക് ശ്രമിച്ചത്.കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു കിടന്നിരുന്ന മിഥുനെ നാട്ടുകാര്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് ഇയാളെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.ശരീരത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ആദ്യമായാണ് ഒരാളെ മര്‍ദ്ദിച്ചതെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ലായിരുന്നുവെന്നും ഇതില്‍ പറയുന്നു. കുറ്റബോധം മൂലം ജീവനൊടുക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് കുറിപ്പ്. കഴിഞ്ഞ ഞായറാവ്ചയാണ് ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ വെച്ച് മിഥുൻ സുജിത്തിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാള്‍ തിരുപ്പതിയില്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.മിഥുന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.