Asianet News MalayalamAsianet News Malayalam

പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം; 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Murder alppuzha
Author
First Published Apr 6, 2017, 1:18 PM IST

ആലപ്പുഴ: ചേർത്തലയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പത്ത് ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച പട്ടണക്കാട് സ്വദേശി അനന്തു അശോകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ആലപ്പുഴയിൽ തുടരുന്ന കൊലപാതക പരമ്പരയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ എൽ ഡി എഫും - യു ഡി എഫും ഹർത്താലിന് ആഹ്വാനം ചെയ്തു.

ഇന്നലെ അർദ്ധരാത്രി വയലാർ നീലിമംഗലം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയപ്പോഴാണ് അനന്തുവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നേരെ ആക്രമണമുണ്ടായത്. അനന്തുവിന്റെ 5 സഹപാഠികളടക്കമുള്ള സംഘമാണ് ആക്രമണം നടത്തിയത്. സ്കൂളിൽ വച്ച് സഹപാഠികളും അനന്തുവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ മുൻവൈരാഗ്യം കാരണം ഉത്സവത്തിനെത്തിയ അനന്തുവിനെ മുതിർന്ന സുഹൃത്തുക്കളുടെ സഹായത്തോടെ കരുതിക്കൂട്ടി അപായപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

ക്രൂരമായ മർദ്ദനമേറ്റ അനന്തുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനന്തുവിനെ മർദ്ദിച്ച സംഘത്തെ പുലർച്ചയോടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. കസ്റ്റഡിയിലുള്ളവരെല്ലാം BJP – RSS പ്രവർത്തകരാണ്. അനന്തുവും മുൻപ് RSS ശാഖയിൽ പോയിരുന്നു. കൂടുതൽ പേർ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുറ്റാരോപിതർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപം ഉണ്ടാക്കാനെന്ന ഉദ്ദേശത്തോടെ സംഘം ചേരുക തുടങ്ങിയ ഐ പി സി യിലെ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും പ്രഥമ വിവര റിപ്പോർട്ടിൽ ചുമത്തിയിട്ടുണ്ട്. ആലപ്പുഴയിൽ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് നാളെ രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണിവരെ എൽ ഡി എഫും – യു ഡി എഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 8 കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്.

Follow Us:
Download App:
  • android
  • ios