എറണാകുളം ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്സോ കോടതി മറ്റന്നാള്‍ വിധിക്കും.

2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എല്‍കെജി വിദ്യാർത്ഥിനിയായ അക്സയാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് പെൺകുട്ടി പീഢനത്തിരയായിട്ടുണ്ടെന്നും ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ അമ്മ റാണി, റാണിയുടെ കാമുകൻ രഞ്ജിത്ത്, സുഹൃത്ത് ബേസില്‍ എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ്ചെയ്തു.

റാണി ഭർത്താവുമായി പിരിഞ്ഞ് ചോറ്റാനിക്കരയില്‍ കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മകളൊരു തടസമായി തോന്നിയതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളായ മൂന്നുപേരും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തി. കൊലപാതകം ഗൂഢാലോചന എന്നീവകുപ്പുകള്‍ക്കുപുറമേ പോക്സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.