കേസില്‍ അടുത്തമാസം വിചാരണ തുടങ്ങും പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു അധ്യാപകന്‍

കാസര്‍ഗോഡ് :പഴയചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ വെട്ടി കൊലപ്പെടുത്തിയിട്ട് ഒരുവര്‍ഷം തികഞ്ഞു. കേസില്‍ അടുത്തമാസം വിചാരണ തുടങ്ങും. കഴിഞവര്‍ഷം മാര്‍ച്ച് 20 ന് രാത്രിയാണ് പള്ളിക്കകത്ത് ഉറങ്ങികിടക്കുകായിരുന്ന റിയാസ് മൗലവിയെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

വര്‍ഗീയ ചേരിതിരിവും ഹര്‍ത്താലും നിരോധനാഞ്ജയും തീര്‍ത്ത അരക്ഷിതാവസ്ഥയാണ് പിന്നീട് കാസര്‍ഗോഡ് കണ്ടത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ പൊലീസിനായി. കേളുഗുഡേ സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരായിരുന്നു പ്രതികള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചു.

കേസില്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി വിധി വന്നതിന് ശേഷം ജില്ലാ കോടതിയില്‍ വാചാരണ ആരംഭിക്കും. റിയാസ് മൗലവി വധക്കേസിന് ശേഷവും വര്‍ഗീയ താത്പര്യങ്ങളോടെയുള്ള സംഘർഷങ്ങള്‍ കാസാര്‍ഗോടുണ്ടായെങ്കിലും വലിയ ആക്രമസംഭവങ്ങളിലേക്ക് ഇവ വ്യാപിക്കാതെ നോക്കാൻ പൊലീസിനും നാട്ടുകാര്‍ക്കുമായി എന്നതാണ് ഏറ്റവും ശ്രദ്ധേയം.