കൊല്ലം:ചാത്തന്നൂരില്‍ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പള്ളിമണ്‍ സ്വദേശി ആകാശിനെയാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്തിയത്. ചാത്തന്നൂര്‍ പള്ളിമണ്‍ സ്വദേശി ആകാശിന് ചൊവ്വാഴ്ച വൈകിട്ടാണ് പിക്കപ്പ് വാനിടിച്ച് ഗുരുതര പരിക്കേല്‍ക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലത്തിച്ചെങ്കിലും ബുധനാഴ്ചയോടെ ആകാശ് മരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായി വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. പള്ളിമണ്‍ സ്കൂള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരും ആകാശും തമ്മില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വാക്കുതര്‍ക്കുണ്ടായിരുന്നു. 

തുടര്‍ന്ന് ആകാശ് ഏജന്‍സിയുടെ ഓഫീസിന്‍റെ ചില്ലുകളും പിക്കപ്പ് വാനിന്‍റെ ഗ്ലാസും അടിച്ചുതകര്‍ത്തു. ഇതിന് ശേഷം മടങ്ങവെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരര്‍ പിക്കപ്പ് വാനല്‍ പിന്തുടര്‍ന്ന് ആകാശിനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. ഗ്യാസ് ഏജന്‍സി ജീവനക്കാരായ അഞ്ചല്‍ സ്വദേശി മനീഷ്, വിജിത് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നാമന് പ്രവീണിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.