പാലക്കാട് മുതലമടയിൽ ഫാം സ്റ്റേയിൽ ആദിവാസി യുവാവ് വെള്ളയ്യനെ മുറിയിൽ പൂട്ടിയിട്ട വിവരം പുറത്തെത്തിച്ച വ്യക്തിയെ കണ്ടെത്തി.

പാലക്കാട്: പാലക്കാട് മുതലമടയിൽ ഫാം സ്റ്റേയിൽ ആദിവാസി യുവാവ് വെള്ളയ്യനെ മുറിയിൽ പൂട്ടിയിട്ട വിവരം പുറത്തെത്തിച്ച വ്യക്തിയെ കണ്ടെത്തി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കണ്ടെത്തിയത്. ആദിവാസി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുതലമടയിൽ നിന്നാണ് കണ്ടെത്തിയത്. ഫാംസ്റ്റേ ഉടമയെ പേടിച്ച് ഒളിവിൽ പോയതെന്ന് അരസിൻ്റെ മൊഴി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന അരസിൻ്റെ വീഡിയോ സന്ദേശം ഉൾപ്പെടെ പൊലീസിന് കൈമാറിയിരുന്നു.

മുതലമടയിലെ ഫാം സ്റ്റേയിലാണ് വെള്ളയൻ എന്ന ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചത്. സംഭവത്തിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു. എസ്‍സി, എസ്‍‌ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു.

ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മർദ്ദിച്ചെന്നും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടതായുമായിരുന്നു പരാതി. ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്നാണ് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live