ബോട്ടിലിടിച്ചത് 'ദേശശക്തി' തന്നെ; ക്യാപ്റ്റനടക്കം രണ്ട് പേർ കസ്റ്റഡിയിൽ
മുനമ്പത്തിനടുത്ത് പുറങ്കടലിൽ ബോട്ടിലിടിച്ച കപ്പൽ എം.വി.ദേശശക്തിയെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റനെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു. മറൈൻ മർക്കന്‍റൈയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
കൊച്ചി: മുനമ്പത്തിനടുത്ത് പുറങ്കടലിൽ ബോട്ടിലിടിച്ച കപ്പൽ എം.വി.ദേശശക്തിയെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റനെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു. മറൈൻ മർക്കന്‍റൈയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.
ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെയായിരുന്നു അപകടം. മുനമ്പം ഹാര്‍ബറില്‍നിന്ന് 14 തൊഴിലാളികളുമായി പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ നാട്ടിക പുറംകടലില്‍ വെച്ച് 3.30 ഓടെയായിരുന്നു സംഭവം.
അപകടമുണ്ടാകുമ്പോള്‍ ഡ്രൈവറൊഴികെ ബാക്കിയെല്ലാവരും ഉറങ്ങുകയായിരുന്നു. കപ്പൽ ബോട്ടിൽ ഇടിച്ചതിനു ശേഷം രണ്ടു മണിക്കൂറോളം വെള്ളത്തില്‍ കിടന്നുവെന്നും തുടർന്ന് മറ്റൊരു ബോട്ട് അരികിലൂടെ വന്നപ്പോൾ കൈകാണികുകയും അവർ വടമിട്ട് രക്ഷിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
അപകടത്തില്‍ നാലുപേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. അപകടത്തില്‍ കാണാതായ തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.