ഇസ്ലാമാബാദ്: കശ്മീരിലെ സമരങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് പാകിസ്ഥാൻ. കശ്മീരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും പാകിസ്ഥാൻ ഈ സമരങ്ങളെ പിന്തുമക്കുമെന്നും പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ പറഞ്ഞു. കശ്മീരിൽ ഇന്ത്യയാണ് ഭീകരവാദ പ്രവർത്തനം നടത്തുന്നതെന്നും ബജ്‍വ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ജമ്മു-കശ്മീരിലെ കുപ്‍വാരയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപുറകെയാണ് വിഘടനവാദികളുടെ സമരത്തെ പിന്തുണക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പാകിസ്ഥാൻ കരസേന മേധാവി ഖമർ ജാവേദ് ബജ്‍വ രംഗത്തെത്തിയത്.

നിയന്ത്രണരേഖക്കടുത്ത് ഹാജി പിർ സെക്ടറിൽ സന്ദർശനം നടത്തുന്ന ബജ്‍വ പാക് സൈന്യത്തോട് സംസാരിക്കവേയാണ് കശ്മീരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും പാകിസ്ഥാൻ തുടർന്നും ഈ സമരത്തെ പിന്തുമക്കുമെന്ന് പ്രഖ്യാപിച്ചത്.. ഇന്ത്യ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങളാണ് കശ്മീരിൽ നടക്കുന്നതെന്നും ബജ്വ ആരോപിച്ചു.

പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് എതിരാണ് ഇന്ത്യയെന്നും ബജ്വ പറഞ്ഞു. ഹാജി പിർ സെക്ടറിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് പാകിസ്ഥാന്റെ ആരോപണം..ഇത് പരിശോധിക്കാനാണ് പാക് കരസേന മേധാവി പ്രദേശത്ത് സന്ദർശനം നടത്തിയത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ ബജ്‍വ സൈന്യത്തിന് നിർദ്ദേശം നൽകി. അതേസമയം വിഘടനവാദികളോട് ചർച്ചയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകളോട് ശക്തമായ യോജിപ്പാണ് കേന്ദ്രസർക്കാരിനുമുള്ളത്.