സോള്‍: യുദ്ധഭീഷണി നിലനിൽക്കെ പ്രകോപനവുമായി ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. കിഴക്കൻ തീരത്ത് നിന്ന് നടത്തിയ പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറഞ്ഞു. തൊട്ട് പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് ദക്ഷിണ കൊറിയയിലെത്തി.
അമേരിക്കക്ക് വെല്ലുവിളി ഉയർത്തി സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തിയതിന് പിറ്റേന്നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. മിസൈൽ തൊടുത്ത് സെക്കന്‍റുകള്‍ക്കകം പൊട്ടിത്തെറിച്ചെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നു. പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണത്തിന് പോലും ആവശ്യമില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി.
സിൻപോ തുറമുഖത്ത് നിന്ന് പരീക്ഷിച്ചത് ഏത് വിഭാഗത്തിൽ പെട്ട മിസൈൽ ആണെന്ന് വ്യക്തമായിട്ടില്ല. ഈ മാസമാദ്യവും ഇതേ സ്ഥലത്ത് നിന്ന് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയും ഉത്തര കൊറിയയും നേർക്ക് വന്നതിന് തൊട്ട് പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസും ദക്ഷിണ കൊറിയയിലെത്തി.
മിസൈൽ പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയയുടെ നീക്കങ്ങളെ എങ്ങനെ നേരിടണമെന്നത് ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. പത്ത് ദിവസത്തെ സന്ദർശന പരിപാടികളിൽ ദക്ഷിണ കൊറിയക്ക് പുറമെ ജപ്പാൻ,ഇന്തോന്യേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലും മൈക്ക് പെൻസ് സന്ദർശിക്കും.
ഉഭയകക്ഷി വിഷയങ്ങൾക്ക് പുറമെ ഉത്തര കൊറിയൻ വിഷയവും ചർച്ചയാകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ കൂട്ടായ നീക്കത്തിനാകും സാധ്യത തെളിയുക.. ഇന്നലെ നടത്തിയ സൈനിക പരേഡിൽ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അടക്കം വിവിധ തരത്തിലുള്ള മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു.
ആണവ പരീക്ഷണം കൂടാതെ ആണവ യുദ്ധത്തിന് വരെ തയ്യാറാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയതും ആശങ്ക കൂട്ടി. അമേരിക്കയുടെ പടക്കപ്പൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആണവ പരീക്ഷണമുണ്ടായാൽ ഉത്തരകൊറിയക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.
