കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പലവട്ടം പതറിയിരുന്നു. എന്നാല്‍ ദിലീപ് കുലുങ്ങാതെ പിടിച്ചു നിന്നിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കഴിഞ്ഞ കുറേദിവസങ്ങളായി ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും മൊഴിയും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദിലീപിനെ വിളിച്ചുവരുത്തിയും വീട്ടില്‍ പോയും പൊലീസ് മൊഴിയെടുത്തിരുന്നു. അന്വേഷണം നീണ്ടപ്പോള്‍ സുപ്രധാന വിവരങ്ങള്‍ കിട്ടി. ദിലീപിന്റെ സുഹൃത്തുക്കള്‍, പണമിടപാടുകള്‍ തുടങ്ങിയവയിലേക്കും അന്വേഷണം നീണ്ടു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ പലപ്പോഴും നാദിര്‍ഷ മൗനം പാലിച്ചിരുന്നു.
ഇതിനിടെ പൊലീസ് ഒരു ദൂതനെ ഉപയോഗിച്ച് നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചെങ്കിലും നാദിര്‍ഷ വഴങ്ങിയില്ല. ഇതിനിടെയാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുമായി രണ്ടുപേര്‍ യാദൃശ്ചികമായി പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. ജയിലിൽനിന്ന് കേസിലെ പ്രതിയായ പൾസർ സുനി നാദിർഷയെ ഫോണ്‍ ചെയ്തെന്ന മൊഴികൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ നാദിർഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.
