കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ഗൂഢാലോചനയിൽ നാദിർഷായുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയ നാദിര്‍ഷയെ പോലീസ് തിരിച്ചയക്കുകയായിരുന്നു.
പിന്നീട് അസുഖം മാറിയെന്നും ഹാജരാകാമെന്നും നാദിർഷ അറിയിക്കുകയായിരുന്നു. നടിയെ അക്രമിക്കുന്നതിനു മുൻപ് ദിലീപിന്റെ ആവശ്യപ്രകാരം നാദിർഷ 30000 രൂപ നൽകിയതായി മുഖ്യപ്രതി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കേസിൽ നാദിർഷ നൽകിയ മുൻകൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.
