ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷമെന്ന് നമ്പി നാരായണന്‍. സ്പൈസിയായിട്ടുള്ള ഒന്നും തല്‍ക്കാലം പറയാനില്ലെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷമെന്ന് നമ്പി നാരായണന്‍. സ്പൈസിയായിട്ടുള്ള ഒന്നും തല്‍ക്കാലം പറയാനില്ലെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണ തീരുമാനത്തിൽ ആശങ്കയുണ്ട് . അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കുന്നത് ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണം റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിൻ അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്നും വിശദമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. 

ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാറും ,നമ്പി നാരായണനും ചേര്‍ന്ന് മാലി സ്വദേശികളായ മരിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. പിന്നാലെ 1994 നവംബര്‍ 30ന് നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുസും സംഘവും സംഭവത്തില്‍ കഴമ്പുണ്ടെന്ന് വരുത്തിയെങ്കിലും സിബിഐ അന്വേഷണത്തില്‍ കേസ് കെട്ടി ചമച്ചതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ കേരള സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് മരവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് 2012 സെപ്റ്റമ്പര്‍ 7ന് കേരള ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തു. എന്നാൽ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്.