കശ്മീര്‍ പ്രശ്നം പരിഹരിക്കാൻ നരേന്ദ്ര മോദിക്കേ കഴിയൂവെന്ന് മെഹ്‍ബൂബ മുഫ്തി
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാനിൽ പോകാൻ ധൈര്യമില്ലായിരുന്നുവെന്നും മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. ജമ്മു കശ്മീരിലെ കൃഷ്ണഘാട്ടി മേഖലയിൽ രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹം പാകിസ്ഥാൻ സേന വികൃതമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം തുടരുന്നതിനിടെയാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മോദിയെ പുകഴ്ത്തിയത്.
ജമ്മു കശ്മീരിൽ സംഘര്‍ഷവും തര്‍ക്കങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി എന്ത് തീരുമാനമെടുത്താലും ജനം സ്വാഗതം ചെയ്യുമെന്ന് മെഹ്‍ബൂബ മുഫ്തി പറഞ്ഞു. നരേന്ദ്രമോദിയുടെ കരുത്തിനും ധീരതയ്ക്കും തെളിവാണ് 2015ൽ അപ്രതീക്ഷിതമായി പാകിസ്ഥാനിലെത്തി പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ച്ച. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാൻ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഇല്ലായിരുന്നെന്നും മെഹ്‍ബൂബ മുഫ്തി വിമര്‍ശിച്ചു.
വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന സംസ്ഥാനവും ചര്‍ച്ചയില്ലെന്ന് കേന്ദ്രവും രണ്ട് തട്ടിൽ നിൽക്കെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയെ പുകഴ്ത്തിയതെന്നതും ശ്രദ്ധേയമായി. അതിനിടെ ഹന്ദ്‍വാരയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു.
പാക്അധിനിവേശ കശ്മീരിൽ നിന്നും അതിർത്തി കടന്ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരനെയാണ് സൈന്യം അറസ്റ്റ് ചെയ്തു. ബാലനെ ചാരപ്രവര്‍ത്തിന് പാകിസ്ഥാൻ സൈന്യം. പാക് സേനയുടെ ഭാഗമായ ബലൂചിസ്താൻ റെജിമെന്‍റിൽ നിന്നും വിരമിച്ച സൈനികന്റെ മകനാണ് പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി ബാലനെ സൈന്യം പൊലീസിന് കൈമാറി