ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ മോദി മൗനം വെടിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ ഏത് വിഷയത്തിലും പ്രതികരിക്കാറുള്ള പ്രധാനമന്ത്രി റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം മിണ്ടാട്ടമില്ല

ദില്ലി: രാജ്യമാകെ റഫാല്‍ വിവാദം കത്തിപടരുകയാണ്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകളാണ് വിവാദം തുടങ്ങിവച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ മോദി മൗനം വെടിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ ഏത് വിഷയത്തിലും പ്രതികരിക്കാറുള്ള പ്രധാനമന്ത്രി റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം മിണ്ടാട്ടമില്ല.

അതിനിടയിലാണ് മോദി താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സിക്കിമിലേക്കുള്ള ആകാശയാത്രയ്ക്കിടെ പകര്‍ത്തിയ നാല് ചിത്രങ്ങളാണ് മോദി പങ്കുവച്ചത്. ഒരു വശത്ത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ കരാര്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ പ്രതികരിക്കാതെ ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ആദ്യം റഫാലിനെ കുറിച്ച് പറയു, എന്നിട്ടാകാം താങ്ങളുടെ ഫോട്ടോഗ്രഫിയിലുള്ള വൈഭവം പ്രകടിപ്പിക്കല്‍ എന്ന നിലയിലാണ് വിമര്‍ശമുയരുന്നത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ സമയമുള്ള മോദി എന്തുകൊണ്ടാണ് റഫാലിനെക്കുറിച്ച് മിണ്ടാത്തതെന്നും ചിലര്‍ ചോദിക്കുന്നു.

Scroll to load tweet…