ഇന്ന് ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

ദില്ലി: കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ മോദിയുടെ ട്വീറ്റ്. ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രിയാത്മകവും തടസ്സങ്ങളില്ലാത്തതുമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അനാവശ്യമായ തടസങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം മാറിനില്‍ക്കണം. ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണ് ഇന്ന് ലോക്സഭയിലെത്തുന്നത്‍. എന്നാല്‍ അവിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനായിട്ടില്ല. ആടി നിന്ന ശിവസേനയെ അമിത് ഷാ അനുനയിപ്പിച്ചത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. കോൺഗ്രസിന് 147 പേരുടെ പിന്തുണയാണ് ഇതുവരെ ഉറപ്പാക്കാനായത്.

Scroll to load tweet…

അവിശ്വാസപ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആൾക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കൽ ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാർഷികമേഖലയിലെ തിരിച്ചടി, റഫാൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ആയുധമാക്കും.

സംഖ്യയുടെ കളിയിൽ തിരിച്ചടി ഒഴിവാക്കാനാണ് ബിജെപി നീക്കം. 18 പേരുള്ള ശിവസേന അമിത്ഷാ ഉദ്ധവ് താക്കറെയുമായി ടെലിഫോണിൽ സംസാരിച്ചതോടെ സർക്കാരിനൊപ്പമായെന്നാണ് വ്യക്തമാകുന്നത്. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബിജെഡിയും ഉൾപ്പെടെ 73 പേർ വിട്ടുനില്‍ക്കാനാണ് സാധ്യത.

എൻഡിഎയ്ക്ക് നിലവിൽ 314 പേരാണുള്ളത്. ബിജുജനതാദളും ടിആർഎസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചർച്ചയിൽ സർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ് ഉൾപ്പടെ 16 പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി രാത്രി ഏഴുമണിയോടെ സംസാരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് ആശ്വാസമായി. വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നേക്കും. എൻഡിഎയിൽ ശിവസേന ഒഴികെ 296 എംപിമാരുണ്ട്.

കോൺഗ്രസ് ഉൾപ്പെട്ട വിശാല പ്രതിപക്ഷത്ത് 147 പേരുടെ പിന്തുണയാണുള്ളത്. ടിഡിപിയി തൃണമൂൽ എന്നിവയിലെ ചില എംപിമാർ വിട്ടുനില്ക്കുമെന്ന അഭ്യൂഹമുണ്ട്. സംഖ്യയിൽ ജയിക്കാൻ കഴിയാത്ത പ്രതിപക്ഷത്തിന് സംവാദത്തിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാകുകയാണ്.

ലോക്സഭ നിലവിലെ അംഗങ്ങളുടെ എണ്ണം - 535

ഭൂരിപക്ഷത്തിന് വേണ്ടത് - 268

എൻഡിഎ - 314

വിശാല പ്രതിപക്ഷം - 147

കോൺഗ്രസ് - 48

തൃണമൂൽ - 34

ടിഡിപി - 16

ഇടതുപക്ഷം - 12

വിട്ടു നിലക്കാൻ സാധ്യത -73

അണ്ണാഡിഎംകെ - 37

ബിജെഡി-20

ടിആർഎസ്-11

മറ്റുള്ളവർ- 5