അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി ധരിച്ചിരുന്ന സ്വന്തം പേരെഴുതിയ സ്യൂട്ട് 4.31 കോടി രൂപയ്ക്കാണ് 2015 ഫെബ്രുവരിയില്‍ വിറ്റുപോയത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ സ്യൂട്ട് എന്ന നിലയിലാണ് ഇപ്പോള്‍ അത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഗുജറാത്തിലെ സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഉടമയും രത്ന വ്യാപാരിയുമായ ലാല്‍ജിഭായ് പട്ടേല്‍ എന്നയാളാണ് നാലര കോടിയോളം രൂപയ്ക്ക് മോദിയുടെ സ്യൂട്ട് സ്വന്തമാക്കിയത്. ഈ സ്യൂട്ട് സ്വന്തമാക്കാന്‍ തനിക്ക് പണം ഒരു പ്രശ്നമേയല്ലെന്നും അഞ്ച് കോടിക്ക് മുകളില്‍ തുക ഉയര്‍ന്നിരുന്നെങ്കിലും താന്‍ അത് സ്വന്തമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രമുഖ രത്ന വ്യാപാരികള്‍ തന്നെയായിരുന്നു ലേലത്തില്‍ പങ്കെടുത്ത മറ്റുള്ളവരും. 11 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

ഗംഗാ നദി ശുദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലത്തില്‍ ലഭിച്ച തുക വിനിയോഗിച്ചത്. പ്രധാനമന്ത്രിക്ക് ലഭിച്ച 800ഓളം സാധനങ്ങളും സ്യൂട്ടിനൊപ്പം ലേലം ചെയ്തിരുന്നു.