പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഷെരീഫിന്‍റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍. 

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഷെരീഫിന്‍റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍. ഇന്നലെ ലണ്ടനില്‍ വച്ചാണ് ഷെരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസ് അന്തരിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.