അഞ്ച് പേരില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലാറ്റെഹര്‍ ജില്ലയില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഒരു നക്സലൈറ്റിനെ അടിച്ചുകൊന്നു. ബാരിയാറ്റുവില്‍ ശൗചാലയം നിര്‍മ്മിച്ചുകൊണ്ടിരുന്ന കോണ്‍ട്രാക്ടറോട് 15000 രൂപ ആവശ്യപ്പെട്ടതിനാണ് ഇയാളെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് നക്സലുകള്‍ പണം ആവശ്യപ്പെടാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആദ്യം ഫോണില്‍ ഭീഷണിപ്പെടുത്തുകയും പണം നല്‍കുന്നില്ലെന്ന് കണ്ടാല്‍ പണം നല്‍കാത്തതിന് മര്‍ദ്ദിക്കുകയും ചെയ്യുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും താന്‍ കപ്പം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അഞ്ചോളം പേരാണ് തന്‍റെ വീട്ടിലേക്ക് വന്നത്. അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ ഇവര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും കോണ്‍ട്രാക്ടര്‍ ബിരേന്ദ്ര സിംഗ് പറഞ്ഞു. താന്‍ ആളുകളെ വിളിച്ച് കൂട്ടാന്‍ പുറത്തേക്കോടി. ഇതോടെ ആളുകള്‍ ഓടിക്കൂടി. ഇവര്‍ചേര്‍ന്ന് അവരില്‍ രണ്ട് പേരെ മര്‍ദ്ദിച്ചുവെന്നും മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടുവെന്നുംകോണ്‍ട്രാക്ടര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മര്‍ദ്ദനമേറ്റ ഒരാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഒരു ഗ്രാമവാസിയ്ക്കും പരിക്കേറ്റു.