അഹമ്മദാബാദ്: ഭിന്നതകള്‍ക്കൊടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കാന്‍ എന്‍സിപി തീരുമാനം. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചതായി എന്‍സി സംസ്ഥന ഘടകം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തനിച്ചുമത്സരിക്കാനുള്ള തീരുമാനം എന്‍സിപി എടുത്തത്.

രണ്ടാം ഘട്ടത്തില്‍ എട്ടുമുതല്‍ ഒന്‍പതു സീറ്റുവരെ നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുതന്നതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ പറഞ്ഞു. എന്നാല്‍ എന്‍സിപിക്ക് നല്‍കുന്ന സീറ്റിന്റെ കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി പ്രതികരിച്ചത്. ഈമാസം 27 ആണ് രണ്ടാംഘട്ടത്തിലേക്ക് നാമനിര്‍ദേശപത്രിക നല്‍കാനുള്ള അന്തിമ തീയതി.

അതിനിടെ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പോര്‍ബന്ധറിലെ കീര്‍ത്തി മന്തിര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. പോര്‍ബന്ധറില്‍ മുക്കുവസമൂഹവുമായി സംവദിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വൈകിട്ട് അഹമ്മദാബാദിനടുത്ത് നികോളില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാള്‍ച നടത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും രാഹുലിനെ കാണുന്നില്ലെന്നാണ് ഹാര്‍ദിക് മാധ്യമങ്ങളോട് പറഞ്ഞ്. ആദ്യഘട്ടത്ത വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അന്തിമ തീയതിയാണ് ഇന്ന്.