വെള്ളാപ്പള്ളിയുടെയും ബി.ഡി.ജെ.എസിന്റേയും പരാതിക്ക് ഫലം കണ്ടു തുടങ്ങി. തുടക്കത്തിലെ ശക്തമായ എതിര്‍പ്പ് മാറ്റിവച്ച് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം ബി.ജെ.പി, ബി.ഡി.ജെ.എസ്സിന് വിട്ടുനല്‍കി. ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ തന്നെ. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. രാജീവ് ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനും പി.കെ കൃഷ്ണദാസ്, വി.മുരളീധരന്‍, സി.കെ ജാനു, എ.എന്‍ രാജന്‍ ബാബു, രാജന്‍ കണ്ണാട്ട് എന്നിവര്‍ണ് കോ-കണ്‍വീനര്‍മാരുമാണ്. ഒ.രാജഗോപാല്‍ അടക്കം 12 പേര്‍ അംഗങ്ങളായിരിക്കും. പി.സി തോമസ്, എന്‍.ഡി.എ ദേശീയ കമ്മറ്റിയില്‍ കേരളത്തെ പ്രതിനീധീകരിക്കും. വെള്ളാപ്പള്ളിയുടെ പരാതിയുമായി പുതിയ പദവിയെ കൂട്ടിക്കുഴക്കേണ്ടെന്നാണ് കുമ്മനത്തിന്റെയും തുഷാറിന്റെയും വിശദീകരണം

കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ആദ്യം കെ.എം മാണി രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നം അതിന് ശേഷം ചര്‍ച്ചയാകാമെന്നും കുമ്മനം ആവര്‍ത്തിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കാനും അമിത്ഷാ എന്‍.ഡി.എ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്‍.ഡി.എ ജില്ലാ കമ്മറ്റികള്‍ ഡിസംബറിനു മുമ്പ് രൂപീകരിക്കും.