നീലക്കുറിഞ്ഞിക്കായി ഒരുങ്ങുന്നു, 369 പൊലീസുകാരും

ഇടുക്കി: നീലക്കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 369 അംഗ പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് ഐജി വിജയ് സാക്കറെ. കുറുഞ്ഞി പൂക്കുന്ന മൂനന്നു മാസക്കാലത്തേക്കായിരിക്കും പൊലീസുകാരെ നിയോഗിക്കുക. ഒരു ഡിവൈഎസ്പി, എട്ട് സെക്ടറുകളിലായി 369 ഓഫീസര്‍മാര്‍ എന്നിവര്‍ മൂന്നാറിലെത്തുന്ന എട്ടുലക്ഷം സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കും. 

ടൗണിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏഴിടങ്ങളില്‍ ഹെല്‍പ് ഡെക്ടസുകള്‍ സജീകരിക്കും. മൊബൈല്‍ ടൊയ്ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കും. പഴയമൂന്നാറിലെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും. അടിമാലി മുതല്‍ മൂന്നാര്‍വരെയും, പൂപ്പാറ മുതല്‍ മൂന്നാര്‍വരെയും പൊലീസിന് പരിശോധന നടത്തുന്നതിന് ഒമ്പത് ബൈക്കുകളും, 20 ജീപ്പുകളും വിട്ടുനല്‍കും. 

വ്യാഴാഴ്ച വൈകുന്നേരം മൂന്നാറിലെത്തുന്ന ഐജി വിജയ് സാക്കറെ ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ സഞ്ചാരികള്‍ക്കായി സ്വീകരിച്ച അടിസ്ഥാന സൗകര്യങ്ങല്‍ വിലയിരുത്തുകയും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട ഇടങ്ങള്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പോതമേട്ടിലെ സ്വകാര്യ ഹോട്ടലില്‍ റവന്യു, വനം, പഞ്ചായത്ത്, ഡിറ്റിപി എന്നീവകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 

കുറിഞ്ഞിപൂക്കുന്നതിന് ഒരുമാസം മാത്രം നിലനില്‍ക്കെ യുദ്ധകാല അടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പൊലീസ് വകുപ്പിന്റെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ വിആര്‍ പ്രേംകുമാര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ജില്ലാ പോലീസ് മേധാവി വേണുഗോപാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.