ബന്ധു നിയമനത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു സിപിഐ നേതാക്കളും പാര്‍ട്ടി മുഖപത്രവും. എന്നാൽ സിപിഐ മന്ത്രിമാരുടെ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും പുതിയ ചർച്ചക്കും വിവാദത്തിനു് വഴിതെളിച്ചു. റവന്യു വകുപ്പിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍റ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എംഡി മുതിര്‍ന്ന സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ നായരുടെ മരുമകനായ സി. രഘു ഐഎഎസ്.
ലാന്‍റ് റവന്യു കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിമരിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് സി. രഘു ഐഎഎസിന്‍റെ പുതിയ നിയമനം. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച എംഎ ഫ്രാൻസിസ് കേരഫെഡ് എംഡിയായി.
കൃഷിവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറി, കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഫ്രാൻസിസിന്‍റെ നിയമനത്തിൽ ആദ്യം മുഖ്യമന്ത്രിക്ക് എതിർപ്പുണ്ടായിരുന്നു.എന്നാൽ അനുഭവ സമ്പത്തുള്ള ഫ്രാൻസിസിനായി വകുപ്പ് മന്ത്രി നിർബന്ധം പിടിച്ചു. ഹോർട്ടികോർപ്പ് എംഡിയാക്കിയതും വിരമിച്ച ഉദ്യോഗസ്ഥൻ രഞ്ജൻ കരിപ്പായിയെ.
എംഡിമാരെ നിശ്ചയിക്കാനായി റിയാബ് നിശ്ചയിച്ച പ്രായപരിധി 45 മുതൽ 55 വയസ്സ് വരെ. എന്നാലിപ്പോൾ അനുഭവ സമ്പത്തുള്ളവരെ നിയമിക്കുന്നതിൽ പ്രായം തടസ്സമല്ലെന്നാണ് സിപിഐ വിശദീകരണം.
അതേ സമയം ഇടത് നേതാക്കളുടെ ബന്ധുക്കളായത് സർക്കാർ ജോലിക്കുള്ള അയോഗ്യതായി കാണുകയാണ് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇ പി ജയരാജന് തെറ്റ് സംഭവിച്ചതുകൊണ്ട് എല്ലാ നിയമനങ്ങളും അങ്ങനെയാണെന്ന പ്രചരണം തള്ളിക്കളയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാനം.
