മധ്യപ്രദേശ്, ഛത്തിസ്ഗഢ്. മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 33 ട്രക്ക് ‍ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആദേഷ് ഖാംറയെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്. 

അച്ഛന്‍റെ സ്നേഹം ലഭിക്കാത്തതിനാലാണ് താനൊരു കൊലയാളിയായതെന്ന് 33 കൊലപാതക കേസുകളിലെ പ്രതി. മധ്യപ്രദേശ്, ഛത്തിസ്ഗഢ്. മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 33 ട്രക്ക് ‍ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആദേഷ് ഖാംറയെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്. തന്‍റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് തന്നെ കൊലപാതകിയാക്കിയതെന്നാണ് ആദേഷ് പൊലീസിനോട് പറഞ്ഞത്.

പട്ടാളത്തില്‍ നിന്നും നായിബ് സുബൈദായി വിരമിച്ച പിതാവ് വളരെ അച്ചടക്കത്തോടെയാണ് വീട് നോക്കിയിരുന്നത്. കുട്ടിക്കാലം മുതൽ അച്ഛൻ വളരെ മോശമായാണ് പെരുമാറുന്നത്. ചെറിയ കാര്യങ്ങൾ‌ക്ക് പോലും തന്നെ തല്ലുകയും വീട്ടിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ആരും എന്നെ വേണ്ടവിധം നോക്കിയില്ല. അതാണ് ഞാൻ അന്തർമുഖനായത്. എന്റെ ഉള്ളിൽ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് ‍ഞാനത് അറിഞ്ഞിരുന്നില്ല. എന്നാൽ വളർന്ന് വലുതായപ്പോൾ താനൊരു അക്രാസക്തനായി മാറിയപ്പോഴാണ് തിരിച്ചറിവ് ഉണ്ടായതെന്ന് ആദേഷ് പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ ഇത്തരത്തില്‍ കള്ളങ്ങള്‍ പറഞ്ഞാണ് ആദേഷ് ആളുകളുമായി അടുക്കുന്നതെന്നും പ്രതിയുടെ പ്രസ്താവനകള്‍ മുഖവിലക്കെടുക്കില്ലെന്നും സൗത്ത് ലോധ പൊലീസ് എസ്പി രാഹുല്‍ പറഞ്ഞു. ആദേഷ് ഒരു കൗശലക്കാരനാണ്. കള്ളങ്ങൾ പറഞ്ഞാണ് അയാൾ ആളുകളുമായി അടുക്കുന്നത്. ആ സൗഹൃദം വഴിയാണ് അയാൾ ആളുകളെ കൊല്ലുന്നത്. എന്നാല്‍ ആദേഷ് പറഞ്ഞ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു. ചെറുപ്പകാലത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്നവരുമായി ആദേഷിന് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നൂറോളം കൊലപാതക കേസുകളില്‍ പ്രതിയായ ആദേഷിന്‍റെ അമ്മാവന്‍ അശോക് ഖാംറയുമായുള്ള ബന്ധം അതിനുദാഹരണമാണെന്നും പൊലീസ് പറയുന്നു.

2007ലാണ് ആദേഷിന്‍റെ അമ്മാവന്‍ അശോക് ഖാംറ ട്രക്കുകൾ കൊള്ളയടിക്കുന്നവരുടെ സംഘത്തില്‍ അംഗമാകുന്നത്. തുടര്‍ന്ന് നടത്തിയ ആദ്യ കൊള്ളയില്‍ തെളിവകള്‍ നശിപ്പിക്കുന്നതിനായി ഖാംറ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി. പിന്നീട് കൊള്ളയടിക്കുന്നതിനിടെ നിരവധിയാളുകളെ ഖാംറ കൊലപ്പെടുത്തി. മൂന്നുവർഷം കൊണ്ട് ട്രക്കുകൾ കൊള്ളയടിക്കുന്ന സംഘത്തിന്റെ നേതാവായി ഖാംറ മാറി.