കൊച്ചി മെട്രോ പുതിയ വികസന വഴികളില്‍; ഡിസംബറില്‍ നിര്‍മാണം തുടങ്ങും
കേന്ദ്ര ധനസഹായത്തോടെ ഡിസംബറിൽ നിർമ്മാണം ആരംഭിക്കാൻ കൊച്ചി മെട്രോ ധാരണയുണ്ടാക്കി. തൃപ്പൂണിത്തുറ പേട്ടയിൽ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററിൽ അധിക പാത നിർമ്മിക്കുക
കൊച്ചി: കൊച്ചി മെട്രോ വികസനത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക്. ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്ത തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനെകൂടി ഉൾപ്പെടുത്തിയുള്ള മെട്രോ ഹബ്ബാണ് പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറിൽ നിർമ്മാണം ആരംഭിക്കാൻ കൊച്ചി മെട്രോ ധാരണയുണ്ടാക്കി.
തൃപ്പൂണിത്തുറ പേട്ടയിൽ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററിൽ അധിക പാത നിർമ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയിൽ നിന്ന് എസ്.എൻ. ജംഗ്ഷനിലേക്കും, പിന്നീട് റെയിൽവെ സ്റ്റേഷനിലേക്കും നീളുന്നതാണ് പദ്ധതി. ഇതോടെയാണ് ഒന്നാം ഘട്ടം പൂർത്തിയാകുന്നത്.
മൂന്ന് കിലോമീറ്റർ നിർമ്മണത്തിന് 1330 കോടിരൂപയാണ് ചെലവാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചെലവിന്‍റെ 15 ശതമാനം കേന്ദ്ര സർക്കാർ വഹിക്കാമെന്നാണ് തത്വത്തിൽ ധാരണയായത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്.
കൊച്ചി മെട്രോയെ ലഭാകരമാക്കാൻ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിർമ്മാണവും ഉടൻ തുടങ്ങും. ഇതിനായി കാക്കനാട് എൻ.ജി.ഒ ക്വാട്ടേഴ്സിന് സമീപം 17.46 ഏക്കർ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള കലൂർ മുതൽ കാക്കനാട് ഇൻഫോ പാർക്ക് പാതയുടെ പദ്ധതി രേഖ അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
2310 കോടി രൂപയുടെ പദ്ധതിക്ക് വേഗത്തിൽ പച്ചക്കൊടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി മെട്രോ എം.ഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
പദ്ധതിക്ക് 1500 കോടിരൂപ വായ്പ നല്‍കാനുള്ള സന്നദ്ധത പ്രഞ്ച് വായാപ ഏജൻസിയായ എ.എഫ്.ഡി അറിയിച്ചിട്ടുണ്ട്. ആലുവയിൽ നിന്ന് അങ്കമാലിവരെയുള്ള പാതയുടെ സാധ്യത പ്രളയകാലത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ വേഗത്തിൽ ആക്കാൻ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചതായും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.