നാടിന്റെ ആവശ്യം യാഥാർത്ഥ്യമാകുന്നു; പട്ടാമ്പിയിൽ പുതിയ പാലം വരുന്നു
കഴിഞ്ഞ മഴക്കാലത്ത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകി പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്നിരുന്നു. പുതിയ കൈവരികൾ സ്ഥാപിച്ച് പാലം ഗതാഗതയോഗ്യമാക്കിയെങ്കിലും പുതിയ പാലം എന്ന ആവശ്യം ശക്തമായി.
പട്ടാമ്പി: പ്രളയത്തിൽ ബലക്ഷയം സംഭവിച്ച പട്ടാമ്പി പാലത്തിന് പകരം പുതിയ പാലത്തിന് വഴിയൊരുങ്ങുന്നു. പുതിയ പാലത്തിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായും കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്നും എംഎൽഎ മുഹമ്മദ് മുഹസിൻ പറഞ്ഞു.
കഴിഞ്ഞ മഴക്കാലത്ത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകി പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്നിരുന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ പാലത്തിന് ബലക്ഷയം ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതവും നിരോധിച്ചു. കൈവരികൾ സ്ഥാപിച്ച് പാലം ഗതാഗതയോഗ്യമാക്കിയെങ്കിലും പുതിയ പാലം എന്ന ആവശ്യം ശക്തമാവുകയായിരുന്നു. ഇതോടെയാണ് പുതിയ പാലത്തിനായി രൂപരേഖ തയ്യാറാക്കിയത്.
നിലവിലുളളതിനേക്കാൾ ഉയരത്തിലാവും പുതിയ പാലം നിർമ്മിക്കുന്നത്. ഇതോടെ മഴക്കാലത്ത് ഭാരതപ്പുഴയിലെ ജലനിരപ്പുയർന്നാലും ഗതാഗത തടസ്സമുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.പാലക്കാട്, തൃശ്ശുർ, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.