ശ്രീറാം സാംമ്പശിവ റാവുവിനെ കോഴിക്കോട് കളക്ടറായി മന്ത്രിസഭാ യോഗം നിയമിച്ചു. നിലവില്‍ കോഴിക്കോട് കളക്ടറായിരുന്ന യുവി ജോസിനെ ലാന്‍റ് റവന്യു ജോയിന്‍റ് കമ്മീഷണറായി നിയമിച്ചു.

തിരുവനന്തപുരം: ശ്രീറാം സാംമ്പശിവ റാവുവിനെ കോഴിക്കോട് കളക്ടറായി മന്ത്രിസഭാ യോഗം നിയമിച്ചു. നിലവില്‍ കോഴിക്കോട് കളക്ടറായിരുന്ന യുവി ജോസിനെ ലാന്‍റ് റവന്യു ജോയിന്‍റ് കമ്മീഷണറായി നിയമിച്ചു.

തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്റ് എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

അതേസമയം ദേവികുളം സബ് കലക്ടര്‍ വിആര്‍. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാനും യോഗം തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. 

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. 

കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി മാറ്റി നിയമിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്‍ അദ്ദേഹം വഹിക്കും. 

അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്‌സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്‍മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്‌സാന വഹിക്കും. 

തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്റ് എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. 

കൊല്ലം സബ് കലക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടര്‍, ഇ- നിയമസഭ നോഡല്‍ ഓഫീസര്‍ എന്നീ അധിക ചുമതലകള്‍ അവര്‍ വഹിക്കും. 

ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാന്‍ തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. 

തൃശ്ശൂര്‍ സബ് കലക്ടര്‍ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. 

ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിന് സ്‌പെഷ്യല്‍ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാന്‍ തീരുമാനിച്ചു. 

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 

കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍ക്കൊള്ളിച്ച് ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ പ്രധാന അഞ്ച് തോടുകള്‍ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്. 

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ ഫ്‌ളൈ ഓവറിന്റെ നിര്‍മാണത്തിന് 13.68 കോടി രൂപയുടെ ടെണ്ടര്‍ അംഗീകരിക്കാനുളള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ അംഗീകരിക്കാന്‍ തീരുമാനിച്ചു. 

കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ ഗണിത ശാസ്ത്രത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാനുളള സര്‍ക്കാര്‍ ഉത്തരവ് സാധൂകരിക്കാന്‍ തീരുമാനിച്ചു. 

കോഴിക്കോട് സര്‍വ്വകലാശാലയുടെ സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഓര്‍ഡിനന്‍സ് പ്രകാരം രൂപീകരിച്ച താല്‍ക്കാലിക സമിതിയുടെ കാലാവധി 12 മാസം എന്നതിനു പകരം 18 മാസത്തേക്ക് ദീര്‍ഘിപ്പിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സര്‍വ്വീസ് വിഭാഗത്തില്‍ നിന്ന് നിയമിതരാവുകയും 2006 ജനുവരി ഒന്നിനുമുമ്പ് വിരമിക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് കൂടി പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ആനുകൂല്യം ബാധകമാക്കാന്‍ തീരുമാനിച്ചു.