വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അമിതമായി ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സ്വീഡന്‍ ആസ്ഥാനമായുള്ള വി.എഫ്.സി എന്ന കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി നിയമനം വേഗത്തിലാക്കാനുള്ള ചുമതലയും ഈ കമ്പനിക്കായിരിക്കും. ഖത്തറിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 39 രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, കരാര്‍ ഒപ്പുവെക്കല്‍, വൈദ്യപരിശോധന തുടങ്ങിയ നടപടികളെല്ലാം മന്ത്രാലയവുമായി സഹകരിച്ചു കമ്പനി നിരീക്ഷിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊഴില്‍ കരാറിന്റെ പകര്‍പ്പുകള്‍ കമ്പനി ഓണ്‍ലൈനായി മന്ത്രാലയത്തിന് കൈമാറും. തൊഴില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്വിസ് കമ്പനിക്കുള്ള ഫീസ് തൊഴിലുടമയാണ് നല്‍കേണ്ടത്. ഈ തുക ഒരു കാരണവശാലും തൊഴിലാളികളില്‍ നിന്ന് ഈടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥകളില്‍ തൊഴിലാളി അറിയാതെ കമ്പനികള്‍ മാറ്റം വരുത്തുന്നതും തൊഴിലാളികള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നതും തടയാന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.