നിപ ഒരു മരണം കൂടി മരിച്ചത് തലശേരി സ്വദേശി റോജ

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇവർക്ക് റിബ വൈറിൻ എന്ന മരുന്ന് കൊടുത്തിരുന്നു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കൽ സംഘത്തിന്‍റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയുള്ളു. ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം ചേരും.

നിപ്പ വൈറസ് ബാധ വ്യാപിക്കുമെന്ന സൂചനയെ തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അതീവ ജാഗ്രത നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.

കഴിഞ്ഞ ദിവസം നിപ്പ വൈറസ് മറണം സംഭവിച്ച കാരശ്ശേരി പഞ്ചായത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇവിടുത്ത കള്ളുഷാപ്പ് അടപ്പിച്ചു. തെങ്ങിൽ വവ്വാലുകൾ ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. രോഗം ബാധിച്ചവരുമായി ബന്ധമുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദേശമുണ്ട്. ഇതിന്‍റെ ഭാഗമായി ആശുപത്രികളിലെ ക്യു സന്പ്രദായം എടുത്തുകളഞ്ഞ് പലയിടങ്ങളിലും ടോക്കൻ സന്പ്രദായം ഏർപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ലഘുലേഘകൾ വിതരണം ചെയ്യുന്നുണ്ട്. സിനിമ ഹാളുകൾ പൂട്ടുന്ന കാര്യം മുനിസിപ്പാലിറ്റികളുടെ പരിഗണനയിലുണ്ട്.

നിപ്പ ബാധിതരുമായി അടുത്തിടപഴകിയവർ നിശ്ചിത കാലാവധി കഴിയുന്നത് വരെ കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇന്ന് പുറത്ത് വന്ന റിസൾട്ടുകളിൽ ഏഴും നെഗറ്റിവാണ്. ഇതുവരെ ആകെ 193 സാമ്പിളുകൾ പരിശോധിച്ചതിൽ 18 സാന്പിളുകൾ മാത്രമാണ് പൊസിറ്റിവ്.

രോഗ ലക്ഷണങ്ങളോടെ 17 പേർ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗികളുടെ വിവരമറിയാൻ മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പ് ഹെൽപ്പ് ഡസ്ക് തുടങ്ങും. മെഡിക്ക്ൽ കോളജിൽ പൊലീസ് എയിഡ് പോസ്റ്റും സഥാപിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള മലയാളിയായ ഡോക്ടർ ഷംസീർ സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒന്നേമുക്കാൽ കോടി രൂപ ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം നിപ വൈറസ് ബാധ മൂന്നാം ഘട്ടവും പിന്നിട്ട ശേഷമേ നിയന്ത്രണ വിധേയമാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ കേരളത്തില്‍ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

നിപക്ക് മൂന്നാം ഘട്ടം ഉണ്ടാകുമെങ്കിലും സ്ഥിതി ഗുരുതരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രോഗികളുമായി ബന്ധം പുലര്ത്തിയവരുടെ ലിസ്റ്റ് ഉണ്ടാക്കി കൃത്യമായ ഫോളോ അപ് ചെയ്താലേ നിപ പടരുന്നത് ഫലപ്രദമായി തടയാനാവൂ.

പകര്‍ച്ച വ്യാധികളില്‍ മാത്രമല്ല എല്ലാ അസുഖങ്ങളിലും രോഗികളെ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ട് വരണം. നിപ നിയന്ത്രണത്തിന് സമൂഹത്തിന്‍റെ ഭാഗത്ത് നിന്നുള്ള അച്ചടക്കം പ്രധാനമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.