ദില്ലി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുതുക്കിയ കെ.പി.സി.സി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. 70 വയസ് കടന്ന 25 ലധികം പേരെ ഒഴിവാക്കിയാണ് പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. 28 വനിതകളെയും ദളിത് വിഭാഗത്തില്‍ നിന്ന് 20 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ താക്കീതിന് പിന്നാലെയാണ് മാറ്റം. 

283 പേരുള്‍പ്പെടുന്നതാണ് പുതുക്കിയ കെ.പി.സി.സി പട്ടിക. സആദ്യ പട്ടികയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെ അവരുടെ സമ്മതത്തോടെ ഒഴിവാക്കി .വക്കം പുരുഷോത്തമന്‍, കടവൂര്‍ ശിവദാസന്‍ തുടങ്ങിയ നേതാക്കളെയാണ് മാറ്റിയത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയുണ്ട്. പത്തു ശതമാനം സംവരണം പാലിച്ച് 28 വനിതകളെ ഉള്‍പ്പെടുത്തി. 

നാല്‍പത്തിയഞ്ചു വയസില്‍ താഴെയുള്ള 50ലധികം പേര്‍ പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ ജില്ല മാറി കെ.പി.സി.സി അംഗങ്ങളാക്കിയ രീതിയും ഇപ്പോഴത്തെ പട്ടികയില്‍ മാറ്റി. എല്ലാവരും അവരവരുടെ ജില്ലയില്‍ നിന്നാണ് കെ.പി.സി.സി. അംഗളാക്കുന്നത്. ഹൈക്കമാന്റ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അതേ പടി പാലിച്ചാണ് പുതിയ പട്ടിക തയ്യാറാക്കിയതെന്ന് കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂര്‍ രവിയും ശൂരനാട് രാജശേഖരനും അറിയിച്ചു. 

എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്ത് തയ്യാറാക്കിയ പട്ടികയ്‌ക്കെതിരെ നേരത്തേ കൂട്ടപ്പരാതി ഉയര്‍ന്നിരുന്നു. പുതിയ പട്ടികയിലും ഇരു ഗ്രൂപ്പിലും പെടാത്തവര്‍ക്ക് ഇടം കിട്ടിയിട്ടില്ലെന്ന് പരാതി തീരില്ല. ഇതു കൂടി പരിഗണിച്ചാകും പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കാനിടയുള്ളൂ.