തിരുവനന്തപുരം: ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച് കൊണ്ട് പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിന്റെ അംഗീകാരം നേടിയ പുതിയ മദ്യനയം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കോടതി ഉത്തരവിനെ തുടർന്ന് പൂട്ടിയ മദ്യശാലകൾ മാറ്റി സ്ഥാപിക്കുമെന്നും ബാറുകളുടെ സമയം രാവിലെ 11 മണി മുതൽ രാത്രി 11 വരെ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ൽ നിന്ന് 23 വയസാക്കി . വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലിലും വിദേശമദ്യം ലഭ്യമാക്കുമെന്നും ബാറുകളിൽ കള്ള് ലഭ്യമാക്കുമെന്നും ത്രീസ്റ്റാറിന് താഴെയുള്ള ബാറുകൾക്ക് ബിയർ ആന്‍റ് വൈൻ പാർലർ ലൈസൻസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. UDFന്റെ മദ്യനയം പൂർണ പരാജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് നയം അടിമുടി പൊളിച്ചെഴുതുന്നതാണ് എൽഡിഎഫ് സർക്കാറിന്റെ മദ്യനയം. വിമാനത്താവളങ്ങളിൽ ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. ബാർ , ബിയർ-വൈൻ ലൈസൻസുള്ള ഹോട്ടലുകളിലെ ബാങ്ക്വറ്റ് ഹാളിൽ പ്രത്യേക അനുമതിയോടെ മദ്യം വിളമ്പാം. ടൂ സ്റ്റാർ ഹോട്ടലിൽ യോഗ്യതയുണ്ടെങ്കിൽ ബിയർ-വൈൻ പാർലറുകൾ അനുവദിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിനുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യശാലകൾ അതാത് താലൂക്കിൽ തന്നെ മാറ്റി സ്ഥാപിക്കും. ഇവയ്ക്ക് ബിയർ-വൈൻ പാർലർ ലൈസൻസാണ് അനുവദിക്കുക. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ക്രമപ്പെടുത്തി.
ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ മദ്യശാലുകൾ തുറക്കും. മദ്യം ഉപയോഗിക്കുന്ന കുറഞ്ഞ പ്രായപരിധി 21 ൽ നിന്നും 23 വയസ്സാക്കി ഉയർത്തി. ബാറുകളുടെ ലൈസൻസ് ഫീസ് 23 ലക്ഷത്തിൽ നിന്നും 28 ലക്ഷമാക്കി ഉയർത്തി.ലൈസൻസ് സമ്പ്രദായത്തിലൂടെ 5 മുതൽ 7 വരെ കള്ള് ഷാപ്പുകളെ ഒരു ഗ്രൂപ്പായി തിരിച്ചു വില്പന നടത്താം. ഷാപ്പുകൾ വില്പന നടകത്തുമ്പോൾ തൊഴിലാളി സഹകരണ സംഘങ്ങൾക്ക് മുൻഗണന ഉണ്ടാകും. ത്രീസ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകളിൽ ശുദ്ധമായ കള്ള് വിതരണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.. യുഡിഎഫ് നയത്തിന് ശേഷം ലഹരി ഉപയോഗം കൂടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയം മാറ്റമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പൂട്ടിയ ബാറുകൾ തുറക്കുന്നതോടൊപ്പം മദ്യവർജ്ജനത്തിനും പ്രാധാന്യം നയത്തിലുണ്ട്. കൂടുതൽ ലഹരി വിമോചനകേന്ദ്രങ്ങൾ തുടങ്ങുമെന്നും ന്യം പ്രഖ്യാപിക്കുന്നു
