കർണാടകയിലെ ബിടതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു - ബംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി അരുൺ എൻ.എം. ആണ്. ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് തിരിച്ചു. ബത്തേരി ഡിടിഒ സ്ഥലത്ത് എത്തും.
റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് വിവരം.



