കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാർട്ടികൾ കർശനമായി നിരീക്ഷിക്കാൻ എക്സൈസും പൊലീസും. പുലർച്ചവരെ നീളുന്ന പാർട്ടികളിൽ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഇതിനിടെ നിയന്ത്രണം മറികടക്കാൻ ഡിജെ പാർട്ടികൾ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

സിരകളിൽ ലഹരി പടർത്തുന്ന ഉൻമാദ സംഗീതത്തിനൊപ്പമുള്ള ഡിജെ പാർട്ടികൾ പുതുവത്സാരഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയിൽ വ്യാപകമായി നടത്താറുണ്ട്. വൻകിട ഹോട്ടലുകളിൽ മാത്രമല്ല. ഉല്ലാസ നൗകകളിലും പാർട്ടികൾ നടക്കുന്നു. പല പാർട്ടികളും പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് സംഘടിപ്പിക്കാറുള്ളത്. ഇതിലേക്ക് മയക്കുമരുന്നുകൾ വ്യാപകമായെത്താനുള്ള സാധ്യതകളുണ്ടെന്നാണ് പൊലീസും എക്സൈസും കരുതുന്നത്.

ആലുവയിലും പരിസരത്തുമായി ഹെറോയിൻ അടക്കമുള്ള മയക്ക് മരുന്നുകൾ കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് പിടികൂടിയിരുന്നു. ആഘോഷ പരിപാടികൾക്കായാണ് ഇവ എത്തിക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഈ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. പരിശോധനയക്കായി ഫോർട്ട് കൊച്ചിയിൽ എക്സൈസ് വരുംദിവസം പ്രത്യേക കൺട്രോൾ റൂം തുറക്കും. 

രഹസ്യ പാർട്ടികളുടെ കണക്കുകൾ ഷാഡോ സംഘം ശേഖരിക്കുന്നുണ്ട്. പൊലീസും എക്സൈസും പരിശോധന കർശനമാക്കിയതോടെ ഡിജെ സംഘങ്ങൾ മൂന്നാർ , വാഗമൺ അടക്കമുള്ള ഹിൽസ്റ്റേഷനുകളിലേക്ക് കൂടുമാറുന്നുവെന്നും സൂചനയുണ്ട്. പുതുവത്സരാഘോഷത്തിന് മാത്രമായി ഇരുപതോളം താത്ക്കാലിക മദ്യ ലൈസൻസിനുള്ള അപേക്ഷ ഇതിനകം കൊച്ചിയിൽ മാത്രം കിട്ടിയിട്ടുണ്ട്.