ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മുസ്‌ലിം മതപുരോഹിതനെയും സഹായിയെയും വെടിവച്ചു കൊന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. അക്രമിയെ പിടികൂടാനായി ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കു ശേഷം പളളിയില്‍നിന്നു പുറത്തിറങ്ങവെയാണ് ഇമാമും സഹായിയും വെടിയേറ്റ് മരിച്ചത്.

ബംഗ്ലാദേശ് സ്വദേശികളായ ഇമാം മൗലാന അകോന്‍ജിയും സഹായി താരാ ഉദ്ദിനുമാണ് മരിച്ചത്. ന്യുയോര്‍ക്ക് ക്വീന്‍സിലെ മുസ്ലിം പള്ളിക്കു സമീപമാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് പ്രാര്‍ഥന കഴിഞ്ഞു പുറത്തിറങ്ങിയ ഇരുവരേയും അജ്ഞാതന്‍ പിറകില്‍ നിന്ന് പാഞ്ഞെത്തി തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ല. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷമാണ് അക്രമത്തിനു പിന്നിലെന്ന് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അക്രമിയെ കണ്ടെത്താനായി സ്ഥലത്തെ വീ!ഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴിയും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കൊലയാളിയെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വശംജര്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തി.
ദിവസം ചെല്ലുന്തോറും അമേരിക്കയിലെ ഇസ്സാം മത വിശ്വാസികള്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലാകുകയാണെന്ന് ബംഗ്ലാദേശ് വംശജര്‍ കുറ്റപ്പെടുത്തി.