ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലാണ് സയനൈഡ് മല്ലിക. അതായത്, എഐഎഡിഎംകെ നേതാവും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന വി കെ ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് സയനൈഡ് മല്ലിക കിടക്കുന്നത്. ആറു സ്‌ത്രീകളെ വിഷം നല്‍കി കൊന്ന കേസിലാണ് സയനൈഡ് മല്ലിക ശിക്ഷ അനുഭവിക്കുന്നത്. വിചാരണ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിന്റെ ഫലമായി സയനൈഡ് മല്ലികയുടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു. ശശികല ജയിലില്‍ എത്തിയ ആദ്യദിവസം സയനൈഡ് മല്ലിക, അവരോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികല അവരെ ശ്രദ്ധിച്ചതേയില്ല. എന്നാല്‍ സയനൈഡ് മല്ലികയ്‌ക്കൊപ്പമുണ്ടായിരുന്ന തടവുകാരിയെ നോക്കി ശശികല പുഞ്ചിരിച്ചതായി ബംഗളുരു മിറര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവാണ് ശശികല അനുഭവിക്കേണ്ടത്. കീഴ്‌കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് ശശികല ജയിലിലായത്.