ലോകകപ്പ് വേളയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവരുടെ പട്ടികയിലാണ് നെയ്മര്‍ ഒന്നാമതെത്തിയത്.

മോസ്കോ: സൂപ്പര്‍ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ബ്രസീലിന്റെ നെയ്മര്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലയണല്‍ മെസിയും മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. ഫിലിപ് കൂടീഞ്ഞോ, ഡീഗോ കോസ്റ്റ, ടോണി ക്രൂസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ ചര്‍ച്ച ചെയ്ത മത്സരം ബ്രസീലിന്റേതാണ്. കോസ്റ്റോറിക്കക്കെതിരായ ബ്രസീലിന്റെ പോരാട്ടമാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്തത്.

ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനായി സോഷ്യല്‍ മീഡിയ തെരഞ്ഞെടുത്തത് റൊണാള്‍ഡോയെയാണ്. മെസി രണ്ടാമതും നെയ്മര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

സ്പെയിനിനെതിരെ റൊണാള്‍ഡോ നേടിയ ഫ്രീ കിക്ക് ഗോളാണ് ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ ആഘോഷിച്ചത്. കൂടീഞ്ഞോ കോസ്റ്റോറിക്കക്കെതിരെ നേടിയ ഗോളും നെയ്മറുടെ ഗോളും ജര്‍മനിക്കെതിരെ ദക്ഷിണ കൊറിയന്‍ ഗോള്‍ കീപ്പറുടെ മിന്നും സേവുകളും ട്വിറ്റര്‍ ആഘോഷമാക്കി.