നെയ്മറുടെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ ചര്‍ച്ചയാകുന്നു

മോസ്കോ: സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ ബ്രസീലിന്‍റെ പോരാട്ടത്തനിടെ ആരാധകരുടെ ശ്രദ്ധ മുഴുവനും സൂപ്പര്‍ താരം നെയ്മറുടെ മുടിയിലായിരുന്നുവെന്ന പറഞ്ഞാല്‍ അതിശയോക്തിയാകില്ല. സമൂഹമാധ്യമങ്ങളിലടക്കം ബ്രസീലിന്‍റെ സമനിലയേക്കാള്‍ ചര്‍ച്ചയായതും മറ്റൊന്നുമല്ല.

തലമുടിയിലെ പരീക്ഷണത്തിന്‍റെ പേരില്‍ മുമ്പ് ആരാധകര്‍ നെയ്മറെ അഭിനന്ദിച്ചിരുന്നെങ്കില്‍ ഇക്കുറി വിമശനമേറ്റുവാങ്ങുകയാണ് സൂപ്പര്‍താരം. ഇറ്റാലിയന്‍ ന്യൂഡില്‍സ് ഭക്ഷണമായ സ്പഗെറ്റിയോടാണ് നെറ്റിയിലേക്ക് ചാഞ്ഞ് കിടക്കുന്ന കളര്‍ ചെയ്ത നീളന്‍ മുടിയെ പലരും ഉപമിക്കുന്നത്. കിളിക്കൂടെന്ന് വിളിക്കുന്നവരും കുറവല്ല.

2002 ല്‍ ബ്രസീലിന് കിരീടം സമ്മാനിച്ചതില്‍ പ്രധാനിയായ ഇതിഹാസതാരം റൊണാള്‍ഡോയും പുതിയ ഹെയര്‍ സ്റ്റൈലിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തലയുടെ മുന്‍ ഭാഗത്ത് ത്രികോണാകൃതിയില് മുടി നിര്‍ത്തി, ബാക്കി മുഴുവന്‍മൊട്ടയടിച്ചെത്തിയ റൊണാള്‍ഡോ ടീമിന് കപ്പ് നേടിക്കൊടുത്താണ് മടങ്ങിയത്. ഈ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നതായി നെയമര്‍ നേരത്തെ പറഞ്ഞിരുന്നു.

എന്തായാലും ബ്രസീലിന്‍റെ ആറാം ലോകകപ്പ് സ്വന്തമാക്കാന്‍ പുത്തന്‍ ഹെയര്‍ സ്റ്റൈലിലെത്തിയ നെയ്മര്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. റൊണാള്‍ഡോയ്ക്ക് ഭാഗ്യം വന്ന വഴി നെയ്മറിനും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍.