പകരക്കാരനായിറങ്ങിയ. ഫിര്‍മിനോയാമ് 88 ാം മിനിട്ടില്‍ മെക്സിക്കോയ്ക്ക് രണ്ടാം പ്രഹരം നല്‍കിയത്

മോസ്കോ: ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെയ്മറിന്‍റെ ചിറകിലേറി ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി. നെയ്മര്‍ മുന്നില്‍ നിന്ന് പടനയിച്ച മത്സത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കന്‍ പോരാട്ടവീര്യത്തെ കാനറകള്‍ തകര്‍ത്തത്. മത്സരത്തിന്‍റെ 51 ാം മിനിട്ടില്‍ നെയ്മറും 88 ാം മിനിട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിന്‍റെ വിജയഗോളുകള്‍ നേടിയത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ ബ്രസീല്‍ ഉണര്‍ന്നു കളിച്ചകോടെ മെക്സിക്കന്‍ഡ പ്രതിരോധം ചിന്നിചിതറി. 51 ാം മിനിട്ടില്‍ ഒച്ചാവയെയും മെക്സിക്കന്‍ പ്രതിരോധ കോട്ടയെയും തകര്‍ത്ത് നെയ്മര്‍ വലകുലുക്കി. വില്യന്‍റെ പാസിൽനിന്നായിരുന്നു നെയ്മര്‍ സാംബാ താളത്തില്‍ വല തുളച്ചുകയറിയ ഷോട്ടുതിര്‍ത്തത്. പിന്നീട് മത്സരം ബ്രസീലിന്‍റെ നിയന്ത്രണത്തിലായിരുന്നു.

ശക്തമായ ആക്രമണങ്ങളുമായി മെക്സിക്കോ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീലിന്‍റെ പ്രതിരോധം ഉറച്ചകോട്ട തീര്‍ത്തു. അതിനിടയില്‍ നെയ്മറും സംഘവും തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു. ഒടുവില്‍ പകരക്കാരനായിറങ്ങിയ. ഫിര്‍മിനോ 88 ാം മിനിട്ടില്‍ മെക്സിക്കോയ്ക്ക് രണ്ടാം പ്രഹരവും നല്‍കി. മെക്സിക്കന്‍ ആക്രമണത്തിനിടയില്‍ ഗംഭീര കൗണ്ടർ അറ്റാക്കിലൂടെയാണ് നെയ്മറും സംഘവും രണ്ടാം വട്ടവും വലകുലുക്കിയത്. നെയ്മര്‍ നീട്ടി നല്‍കിയ പാസ് ഫിർമീനോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.