യുവതികളെ തട്ടിക്കൊണ്ടുപോയത് തെരുവുനാടകത്തിനിടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

റാഞ്ചി: മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളായ അഞ്ച് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ പത്തില്‍ഗഡി എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

11 പേരടങ്ങുന്ന സന്നദ്ധ സംഘത്തെ തെരുവുനാടകം കളിക്കുന്നതിനിടെയാണ് ആറു പേരടങ്ങിയ സായുധ സംഘം ആക്രമിച്ചത്. പുരുഷന്മാരെ മര്‍ദിച്ച് അവശരാക്കിയ ശേഷം യുവതികളെ തോക്കുചൂണ്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

നാടക സംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ സംഘം ഉപദ്രവിച്ചില്ല. ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം പുറത്തുപറയാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി 9 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പരമ്പരാഗത ആചാരങ്ങളനുസരിച്ച് ജീവിക്കുന്ന സമുദായങ്ങളാണ് പത്തല്‍ ഗഡിയിലുള്ളത്. പൊലീസിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയയോ ഗ്രാമത്തിലേക്ക് കടക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. ഈ സമുദായത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.