കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ്. സൈനബ. ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പേരില്‍ എന്‍ഐഎ ചോദ്യം ചെയ്തുവെന്ന പ്രചരണം തെറ്റെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷ സൈനബ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഹാദിയ കേസിലെ വിവരങ്ങള്‍ അറിയാന്‍ എന്‍.ഐ.എ സമീപിച്ചിരുന്നു. മതം മാറ്റത്തിന് ശേഷമാണ് ഹാദിയയുമായി താന്‍ ബന്ധപ്പെട്ടതെന്ന വിശദീകരണം എന്‍ഐഎക്ക് ബോധ്യമായെന്നും എ.എസ് സൈനബ പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാദിയ കേസില്‍ സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. സൈനബയെക്കൂടാതെ മറ്റ് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ പങ്കും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. മതപരിവര്‍ത്തനം, ഹാദിയയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന.