കൊച്ചി: കേസന്വേഷണത്തിന്‍റെ കുരുക്കുകളഴിക്കാന്‍ അറബിയും,ഉറുദുവും പഠിക്കാന്‍ എന്‍ഐഎ തയ്യാറെടുക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയങ്ങളില്‍ ക്ളാസെടുക്കാന്‍,എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തെ സമീപിച്ചിരിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്‍ഐഎ കൈകാര്യം ചെയ്യുന്ന കേസുകളില്‍ മിക്കവയും ദേശീയ- അന്തര്‍ദേശീയ പ്രാധാന്യമുള്ളവയാണ്. കേസുകളുടെ രേഖകകളില്‍ പലതും,അറബിയിലോ ഉറുദുവിലോ ആയിരിക്കും. രേഖകളിലെ ഉള്ളടക്കം മനസിലാകാനാകാത്തത് ഫലപ്രദമായ അന്വേഷണത്തിന് തടസ്സമാകുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ അറബിയും,ഉറുദുവും പഠിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.ഇതിനായി സര്‍ക്കാരിന്‍റെ അനുമതി നേടി,എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തെ സമീപിച്ചു. മഹാരാജാസിന്‍റെ അക്കാദമിക് കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കി.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുവാദത്തിനായി അപേക്ഷയും നല്‍കി. തത്ക്കാലം എന്‍ഐഎയുടെ ആസ്ഥാനത്ത് ചെന്ന് പഠിപ്പാക്കാനാണ് തീരുമാനം.

ആദ്യബാച്ചില്‍ 20 എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കാവും മഹാരാജാസിലെ അറബിക് ഉറുദു അധ്യാപകര്‍ ക്ളാസെടുക്കുക.തത്കാലം ഭാഷകള്‍ എഴുതാനും,വായിക്കാനും പഠിക്കാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്.സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്നതനുസരിച്ച് ഓണത്തിന് ശേഷം ക്ളാസ് ആരംഭിക്കും.