തന്റെ ശരീരത്തില്‍ വേറെയും മയക്കുമരുന്നുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവ തനിക്ക് പുറത്തെടുക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറയുകയായിരുന്നു.

കൊല്‍ക്കത്ത: ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന് ശേഖരവുമായി 30കാരിയായ വിദേശ യുവതി പിടിയില്‍. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഡേവിഡ് ബ്ലെസിങ് എന്ന നൈജീരിയന്‍ സ്വദേശി പിടിയിലായത്. 

തിങ്കളാഴ്ച രാത്രി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരുടെ ബാഗില്‍ നിന്ന് 20 എല്‍.എസ്.ഡി ഗുളികകള്‍ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സ്വാകാര്യ ഭാഗങ്ങളില്‍ നിന്ന് 12 ഗ്രാം കൊക്കെയ്ന്‍ കൂടി പുറത്തെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ വേറെയും മയക്കുമരുന്നുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവ തനിക്ക് പുറത്തെടുക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുകയായിരുന്നു.

ഇതോടെ ഉദ്ദ്യോഗസ്ഥര്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് എക്‌സ് റേ എടുത്ത് പരിശോധിച്ചു. ഗര്‍ഭപാത്രത്തിനുള്ളില്‍ എന്തോ ഒരു വസ്തു ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് ശരീരത്തിനുള്ളിലൂടെയുള്ള അള്‍ട്രാ സൗണ്ട് സ്കാനിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധന നടത്തിയതോടെ രഹസ്യ ഭാഗങ്ങളില്‍ നിന്ന് ഒരു ഗ്രാമോളം വരുന്ന വെള്ള നിറത്തിലുള്ള വസ്തു പുറത്തെടുത്തു. ഇത് എന്താണെന്ന് പരിശോധിക്കുകയാണ്.

യുവതിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്ദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. അതിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.