നിലമ്പൂര്‍: നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അഴിമതി കോണ്‍ഗ്രസ് നേതത്വത്തിന്‍റ അറിവോടെയാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ഹെഡ് ഓഫീസ് കെട്ടിട നവീകരണത്തിന്‍റ ഭാഗമായി വന്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം

നിലമ്പൂര്‍ താലുക്കില്‍ 24 ബ്രാഞ്ചുകളും 900 കോടി രുപയുടെ ആസ്തിയുമുള്ള സഹകരണ അര്‍ബന്‍ ബാങ്ക് കാലങ്ങളായി ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ആര്യാടന്‍ ഷൗക്കത്താണ് ബാങ്കിന്‍റ ചെയര്‍മാന്‍. ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ അഴിമതി നടന്നതായി തെളിഞ്ഞിരുന്നു. അഴിമതി വിഷയത്തില്‍ ചെയര്‍മാനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനിന്നെന്ന ആരോപണവും ഉയരുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. ഇതിനിടെ കുറ്റക്കാര്‍ക്കതിരെ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിലമ്പുരില്‍ ബാങ്ക് ആസ്ഥനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.