യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം.

ദില്ലി: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. കാന്തപുരം ഇടപെട്ടതായി ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ് സ്വാള്‍ വ്യക്തമാക്കി. അതേ സമയം കാന്തപുരത്തിന്‍റെ ശ്രമങ്ങളെ ശശി തരൂര്‍ എംപി പുകഴ്ത്തി. 

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരമാണ് പ്രധാന പങ്ക് വഹിച്ചതെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള കേരളത്തിസല പാര്‍ട്ടികള്‍ വാദിക്കുമ്പോഴാണ് വിദേശകാര്യ വക്താവിന്‍റെ ഈ പ്രതികരണം. കഴിഞ്ഞ കുറെനാളുകളായി കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെ നടക്കുന്ന നീക്കങ്ങളെ തുടര്‍ന്നാണ് വധശിക്ഷ മാറ്റിയത്. ഇക്കാര്യത്തില്‍ ചില സുഹൃദ് രാജ്യങ്ങള്‍ ഇടപെടുന്നുവെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞെങ്കിലും ഏത് രാജ്യങ്ങളെന്ന് വ്യക്തമാക്കിയില്ല.

കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ധാരണക്ക് ശ്രമിച്ചു.കാന്തപുരത്തിന്‍റെ ഇടപെടല്‍ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറയുമ്പോള്‍ മറ്റാര്‍ക്കും പങ്കെില്ലെന്ന സന്ദേശമാണ് കേന്ദ്രം നല്‍കാന്‍ നോക്കുന്നത്. കാന്തപുരത്തിന്‍റെ ഇടപെടല്‍ ഉണ്ടായോയെന്ന വിഷയത്തില്‍ നേരത്തെ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിലും ഭിന്നത ദൃശ്യമായിരുന്നു. പാര്‍ലമെന്‍റിലും ഇക്കാര്യം ചര്‍ച്ചയാകാനിരിക്കേയാണ് കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ശ്രമങ്ങള്‍ നടന്നതെന്ന് വിദേശകാര്യ വക്താവ് വിശദീകരിക്കുന്നത്.

അതേ സമയം കേരളത്തിന് മുഴുവന്‍ പ്രത്യാശ നല്‍കുന്ന ഇടപെടല്‍ കാന്തപുരം നടത്തിയെന്ന് ഇന്ന് ശശി തരൂരും പുകഴ്ത്തി. മതത്തിന്‍റെ പേരില്‍ ആളുകളെ വിഭജിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാന്തപുരം ശക്തമായ സന്ദേശം നല്‍കിയെന്ന് ശശി തരൂര്‍ പ്രശംസിച്ചു. മധ്യസ്ഥ സംഘം തലാലിന്‍റെ കുടുംബാംഗങ്ങളെ ഇന്ന് വീണ്ടും കണ്ടുവെന്നാണ് സൂചന. ഗോത്ര തലവന്‍മാരുമായും ചര്‍ച്ചകള്‍ തുടരുകയാണ്.

നിമിഷപ്രിയയുടെ വധശിക്ഷ; തലാലിന്റെ കുടുംബവുമായി ചർച്ച നടത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രം