ദില്ലിയിലെ അഭയകേന്ദ്രത്തിൽ നിന്ന് ഒൻപത് പെൺകുട്ടികളെ കാണാതായി
അർദ്ധ രാത്രിയോടെ കാണാതായ പെൺകുട്ടികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ട്.
ദില്ലി: കിഴക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡൻ പ്രദേശത്ത് പ്രവർത്തിക്കുന്ന സാന്‍സ്കര്‍ അഭയ കേന്ദ്രത്തിൽ നിന്ന് ഒൻപത് പെൺകുട്ടികളെ കാണാതായി. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ വനിതാ ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ, സൂപ്രണ്ട് എന്നിവരെ സസ്പെൻഡ് ചെയ്യാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു. അർദ്ധ രാത്രിയോടെ കാണാതായ പെൺകുട്ടികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ട്.
അഭയകേന്ദ്രത്തിലെ മേധാവികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ ദ്വാരകയിലെ മറ്റൊരു അഭയ കേന്ദ്രത്തിൽ നിന്നും ഇവിടേയ്ക്ക് കൊണ്ടുവന്ന പെൺകുട്ടികളാണിവർ. മനുഷ്യക്കടത്ത് സംഘത്തിന്റെ പക്കൽ നിന്നാണ് ഇവരെ രക്ഷിച്ചെടുത്തത്. പെൺകുട്ടികളെ കാണാതായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്നും പൊലീസ് സംശയമുന്നയിക്കുന്നുണ്ട്. ദില്ലി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.