കൊച്ചി: ഒമ്പത് വയസ്സുകാരനെ അമ്മ പട്ടിണിക്കിടുകയും ശരീരമാസകലം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തായി പരാതി. അടിമാലിയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ പൊലീസ് കസ്റ്റഡിയിലാണ്.

അടിമാലി കൂന്പപ്പാറ പഴമ്പള്ളില്‍ നസീറിന്‍റെ ഒന്പത് വയസ്സുള്ള മകനെയാണ് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് . കുട്ടിയുടെ മുഖം അടിയേറ്റ് വീര്‍ത്തിരിക്കുകയാണ്. കൈയും കാലും പൊട്ടിയിട്ടുണ്ട്. തന്‍റെ ദേഹത്ത് അമ്മ തിളച്ചവെള്ളം ഒഴിച്ചുവെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടി പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അമ്മ സെലീനയെ താല്‍ക്കാലികമായി പൊലീസ് കസ്റ്റഡിയില്‍ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

സെലീനക്കൊപ്പം മൂന്ന് വയസ്സായ ഒരു മകന്‍ കൂടിയുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് അടിമാലിയിലെ വീട്ടിലെത്തിയ ഒരു ഓട്ടാ ഡ്രൈവറാണ് കുട്ടിയുടെ ദയനീയവസ്ഥ കണ്ടത്. തല്‍സമയം അമ്മ സെലീന വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കുരങ്ങ് മാന്തി എന്നാണ് സെലീന പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ എറണാകുളത്തെ ബന്ധുവീട്ടിലേക്കാണ് സെലീന പോയത്. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നി ബന്ധുക്കള്‍ ആദ്യം കുട്ടിയെ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ സെലീനയെ പൊലീസ് കസ്റ്റഡിയിലെുടക്കുകയായിരുന്നു. അടിമാലി പെലീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയശേഷം മറ്റ് നടപടികള്‍ സ്വീകരിക്കൂ എന്നും പെലീസ് അറിയിച്ചു.