പഴക്കടകളിലും തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന പഴ വര്‍ഗങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു

കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് പഴങ്ങളും ജ്യൂസും വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. അതേസമയം, പനിപ്പേടിയില്‍ പഴ വര്‍ഗ്ഗങ്ങളുടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു.

പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. പഴക്കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍ നടക്കും.

പഴകിയതും പക്ഷിമൃഗാതികള്‍ ഭക്ഷിച്ച് ബാക്കി വന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ ശാസ്ത്രീയമായി നശിപ്പിക്കും. അതേസമയം വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെ നിപ വൈറസ് പടരുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ പഴ വര്‍ഗങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു. മാങ്ങ, പേരക്ക, ഞാവല്‍ എന്നിവയ്ക്ക് ആവശ്യക്കാരില്ല.